Showing posts with label vyasa stories. Show all posts
Showing posts with label vyasa stories. Show all posts

പ്രണയത്തിന് വില പതിനായിരം രൂവ.



1995-1998

“പ്രണയത്തിന് മുല്ലേ...
കണ്ണിമ ചിമ്മാതെ ഞാനിരുന്നിട്ടും..
എപ്പോഴാണു നീ
ഞാനറിയാതെ പൂത്തത്...........”

കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായക്കടയില് വച്ച് മജ്നുവിന്റെ കടലാസ് കെട്ടില് നിന്നും ഈ നാലു വരിക്കവിത കണ്ടെടുക്കുമ്പോള് എനിക്ക് ഉറപ്പായിരുന്നു ഇത് എഴുതിയതു മജ്നു അല്ല എന്ന്. കുടുംബപരമായി അവര് എഴുത്തുകാരാണ് ,പക്ഷെ അത് കഥയും കവിതയും എഴുതുന്ന തരം എഴുത്തല്ലെന്നുമാത്രം,ആ പാരമ്പര്യമനുസരിച്ച് മജ്നു എഴുതിയാല് ഈ കവിത ഇങ്ങനെ ആവും.. “189/1920 നമ്പരിലുള്ള ടി വസ്തുവില് തെക്കു പുഴയും വടക്കു റോഡും അതിരു നിശ്ചയിച്ച ഒന്നരേക്കര് ഭൂമിയില്, മേല് വിശദമാക്കിയ ടി മുല്ല,കരാറുകാരന് കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും ഒന്നാം കക്ഷിയുടെ അറിവോ സമ്മതമോ കൂടാതെ പൂത്തിരിക്കുന്നു.”
അതെ ആധാരം എഴുത്ത് ,പ്രമാണം എഴുത്തു ഇതൊക്കെയാണ് അവര് പാരമ്പര്യമായി ചെയ്യുന്നത്. അതു കൊണ്ട് മജ്നു കവിത യെന്ന അബദ്ധം കാണിക്കാന് വഴിയില്ല.
മജ്നു ഇപ്പോള് കോളെജില് പഠിക്കുന്നില്ല.ഡിഗ്രിക്ക് പ്രൈവറ്റായി ചേര്ന്നു. ഒപ്പം പിതാവിന്റെ എഴുത്തില് അസിസ്റ്റന്റ് നിയമനവും ആയി. ഇടക്ക് പഴയ കൂട്ടുകാരെ സന്ദര്ശിക്കാനാണ് കോളെജിലെക്കുള്ള ഈ വരവു. പക്ഷെ ഞങ്ങളെ കാണാനെന്ന പേരിലുള്ള ഈ വരവിന്റെ പിന്നില് ഇതുവരെ റിലീസ് ചെയ്യാത്ത ഒരു പ്രണയം ഉണ്ടോ എന്ന സംശയം അവിടെ കൂട്ടുകാരില് ചിലര് ഉയര്ത്തിയിരുന്നു.എന്തായാലും നാലുവരിക്കവിതയുടെ രൂപത്തില് മജ്നുവിനെ കയ്യോടെ പൊക്കിയിരിക്കുന്നു.

വിജയേട്ടന്റെ കടയിലെ ചായ തണുത്തു തുടങ്ങി. എന്തു പറയണം എന്നറിയാതെ മജ്നു എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ഞങ്ങള് ചായക്കടയില് നിന്നും ഇറങ്ങി നടന്നു. കോളേജിനു പുറത്ത് റോഡിലേക്ക് തണല് വിരിച്ച മാവിന്റെ തണുപ്പില് ഞാനിരിപ്പുറപ്പിച്ചു.മജ്നു റോഡില് മലര്ന്നു കിടന്നു.ഞാനോര്ത്തു ഇവന് “ ചെമ്മീന് ഫെയിം പരീക്കുട്ടിക്കു പഠിക്കുകയാണോ എന്ന്. ഒരു ദയനീയമായ പ്രണയം അവന്റെ കണ്ണിലുണ്ട്. കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും അറിയാതെ പൂത്ത പ്രണയത്തിന്റെ മുല്ല.
ഞാന് ആലോചിച്ചു നോക്കി ആരാവും ആ നായിക..?
ഉത്തരം കിട്ടാത്ത ചോദ്യം..?
ആ നാലുവരികവിത എഴുതിയ പേപ്പര് ഞാനെടുത്ത് മഹാനായ ഷെര്ലക്ക് ഹോംസിനെ മനസ്സില് ധ്യാനിച്ച് സൂക്ഷ്മമായി പരിശോധിച്ചു. റൂള് പെന്സില് കൊണ്ടാണ് കവിത എഴുതിയിരിക്കുന്നത്, മാത്രമല്ല എഴുതിയതിനു ചുറ്റിലുമായി ഒന്നുരണ്ട് പൂക്കളും ഇലകളും ഭംഗിക്കുവേണ്ടി വരച്ചു ചേര്ത്തിരിക്കുന്നു. ഒരു നോട്ട്ബുക്കില് നിന്നും ധ്രുതി പിടിച്ചു കീറിയെടുത്ത പോലെ ഉള്ള ഒരു പേജ് ആണ് അത്. എഴുതാനുപയോഗിച്ച റൂള് പെന്സിലിനും പ്രത്യേകത ഉണ്ട്. HB2 സീരീസില് വരുന്ന തരം പെന്സിലാണ് അത്. സാധാരണ സയന്സ് പഠിക്കുന്ന കുട്ടികളാണ് റെക്കോര്ഡ് വരക്കുന്നതിനു ഈപെന്സില് ഉപയോഗിക്കുക. ഒന്നുകൂടി സൂക്ഷ്മമായി പറഞ്ഞാല് ബോട്ടണി,സുവോളജി വിദ്യാര്ത്ഥികള്.സുവോളജി മെയിന് അക്കാലത്ത് കോളെജില് ഇല്ല. പിന്നെ ബോട്ടണി..യെസ് ഇത് ബോട്ടണിയിലെ ആരോ കൊടുത്തതാണ്. കവിതക്കൊപ്പം വരച്ചു ചേര്ത്ത ഇലകള് കണ്ടാലറിയാം സ്ഥിരമായി പച്ചിലകള് വരക്കുന്ന ആരോ ആണ് ഈ കക്ഷി എന്ന്. ശ്ശെടാ...അതാരാണ് ബോട്ടണിയില് നിന്നും ,ഈ അന്തം കുന്തം ഇല്ലാത്ത മജ്നുവിന് ഇത്രയും മനോഹരമായ പ്രണയം സമ്മാനിച്ചത്. മനസ്സില് പല മുഖങ്ങളും തെളിഞു. അവസാനം ഒരാളില് ചെന്നു നിന്നു.
ലൈല. മഴവില്ലിന്റെ നിറങ്ങള് കടം കൊണ്ട ദുപ്പട്ടയണിഞു ക്യാമ്പസില് എത്താറുള്ള സുന്ദരിക്കുട്ടി.
അതെ അത് മറ്റാരും ആവില്ല ലൈല തന്നെ ഞാനുറപ്പിച്ചു.
മജ്നൂ..ഞാന് വിളിച്ചു.അവന് കിടന്ന കിടപ്പില് തന്നെ എന്നെ നോക്കി.
“സത്യം പറയണം ലൈല ആണല്ലെ നിന്റെ പ്രണയത്തിന്റെ മുല്ല“ മജ്നു വിശ്വാസം വരാതെ ചാടിയെഴുന്നേറ്റു.ഞാനതെങ്ങിനെ മനസ്സിലാക്കി എന്നറിയാതെ അവന് വാ പൊളിച്ചിരുന്നു. ക്യാമ്പസിലെ എന്റെയും നല്ലസുഹ്രുത്താണ് ലൈല.അതു കൊണ്ട് ആ നിമിഷം മുതല് അവരുടെ പ്രണയത്തിന്റെ മൂക സാക്ഷിയായി ഞാന്മാറി . ആശംസകള് നേര്ന്ന് ഞാന് പിരിഞ്ഞു. വര്ഷാവസാനം ഒരു ഡാം തുറന്നു വിട്ടപോലെ കോളെജിലെ കൂട്ടുകാരെല്ലാവരും ജീവിതത്തിലേക്ക് ഒഴുകിപ്പോയി. പുതിയ തലമുറ ക്യാമ്പസിന്റെ സജീവതയിലേക്ക് പെയ്തിറങ്ങി..

1999-2000

ഒരു മഴപ്പകല്.
ശക്തി പ്രാപിക്കാന് തുടങ്ങിയ മഴയില് നിന്നും രക്ഷപ്പെട്ട് ത്രിശ്ശൂര് വടക്കേചിറ ബസ് സ്റ്റാന്റിലെ (വടക്കെ സ്റ്റാന്റ്)
ബസ് ഷെല്റ്ററിലേക്ക് ഞാന് ഓടിക്കയറി. എന്നെപ്പോലെ തന്നെ അഭയം തേടിയ കുറച്ചു പേര്ക്കിടയില് ദാ..നില്ക്കുന്നു മജ്നു. സ്വാഭാവികമായും ഒരാളെക്കൂടിയും എന്റെ കണ്ണുകള് തിരഞ്ഞു. ഇല്ല തെറ്റിയില്ല ,ഒട്ടൊരു ചമ്മലോടെ ലൈലയും ഉണ്ടായിരുന്നു. സാരിയുടുത്ത ലൈലയെയും കസവു മുണ്ടെടുത്തു ചുള്ളനായി നിന്ന മജ്നുവിനേയും കണ്ടപ്പോള് ഞാന് ഉറപ്പിച്ചു അവരുടെ കല്ല്യാണം കഴിഞ്ഞെന്ന് . എന്നല് മജ്നു ഉടനെ തിരുത്തി ,കൌസ്തുഭം കല്ല്യാണമണ്ഡപത്തില് ഒരു ഫ്രന്റിന്റെ കല്ല്യാണത്തിനു വന്നതാണു രണ്ടുപേരും. ഞാന് ചോദിച്ചു ഇനി എന്നാണ് നിങ്ങളുടെ..? നാണത്തില് പൊതിഞ്ഞ ഒരു പുഞ്ചിരി ലൈലയുടെ മുഖത്ത് ഉദിച്ചു.മജ്നു പറഞ്ഞു ഇവളുടെ പി.ജി. കോഴ്സ് കഴിഞ്ഞാല് അപ്പോഴെക്കും ഞാനും ഒന്നു സെറ്റില് ആവും. ഞാനോര്ത്തു ഭാഗ്യവാന് പ്രീഡിഗ്രി കഴിഞ്ഞ് ആധാരമെഴുത്തില് ശ്രദ്ധ കൊടുത്ത കാരണം അവനെപ്പോള് വേണമെങ്കിലും സെറ്റിലാവാം, ലൈലയെ കല്ല്യാണം കഴിക്കാം.അതല്ല വല്ല ഡിഗ്രിയോ മറ്റൊ പഠിക്കാന് പോയിരുന്നെങ്കില് ലൈലയെ വേറെ വല്ല “കാക്ക“യും കൊത്തിക്കൊണ്ടുപോയേനെ. വിദ്യാഭ്യാസം കല്ല്യാണത്തിനും സെറ്റിലാവാനും വിലങ്ങു തടിയാണ് .
മഴ ശക്തി കുറഞ്ഞപ്പോള് അവരോട് യാത്ര പറഞ്ഞ് ഞാന് ബസ്സില് കയറി.വടക്കാഞ്ചേരിക്കുള്ള ബസ്സ്, സ്റ്റാന്റ് വിടുമ്പോഴും എനിക്കു കാണാമായിരുന്നു പ്രണയം പൂത്ത ഭൂമിയിലെ നക്ഷത്രങ്ങളായി രണ്ടാത്മാക്കള് ആ ബസ് ഷെല്റ്ററില് കണ്ചിമ്മുന്നത്.

2001-2003

കാലചക്രം ഉരുണ്ടു.(അതിനു വേറെ എന്താ പണി,ചുമ്മാ ഉരുണ്ടാല് മതിയല്ലോ)
വടക്കാഞ്ചേരി N.S.S BUILDING ല് മൂന്നാം നിലയില് ഒരു കമ്പ്യൂട്ടര് സെന്റര് തുറന്ന് ജീവിതത്തിലേക്ക് ഞാന് സീരിയസ്സായി ENTER ചെയ്ത കാലം. ഈ സംരഭത്തില് CLICK ആവണേ എന്ന പ്രാര്ത്ഥനയോടെ പരിശ്രമിക്കുന്ന കാലം..മറ്റൊരു മഴപ്പകല് . കമ്പ്യൂട്ടര് സെന്ററിന്റെ ഗ്ലാസ്സ് ഡോറിന് പുറകിലായി പരിചയമുള്ള ഒരു മുഖം. അതെ മജ്നു ആണല്ലോ അത്. ഞാന് വേഗം അവനടുത്തേക്ക് ചെന്നു. പതിവു പോലെ പുറകില് ലൈലയെ തിരഞ്ഞു. ഇല്ല കാണുന്നില്ല. ചിലപ്പോള് ബില്ഡിംഗിന്റെ താഴെ നില്ക്കുകയാവും.ഇങ്ങനെ ചിന്തകള് കാടു കയറുമ്പോള് മജ്നു പറഞ്ഞു.
“ഒരു പ്രശ്നം ഉണ്ട്”..
ഞാന് ഉറപ്പിച്ചു. ഇവന് അവളെ അടിച്ചു മാറ്റി കൊണ്ടുവന്നിട്ടുണ്ടാവും. ഇന്ന് മിക്കവാറും എന്റെ വീട്ടില് ഇവര്ക്ക് മണിയറ ഒരുക്കേണ്ടി വരും.
ഞാന് ചോദിച്ചു “എന്താപ്രശ്നം”
ലൈലയുടെ കല്ല്യാണം ഉറപ്പിച്ചു. ത്രിശ്ശൂരുള്ള വേറൊരു പാര്ട്ടിയുമായിട്ട്.
അയ്യോ..!! ഞാനറിയാതെ ഒരു കുഞ്ഞു നിലവിളി പുറത്തുവന്നു. തളരാന് പാടില്ല.മജ്നുവിനെ ആശ്വസിപ്പിക്കണം,ഞാന് തീരുമാനിച്ചു.
“എന്നാല് ഒരു കാര്യം ചെയ്യ് നീയവളേയും കൊണ്ട് ഇങ്ങു വാ..നമുക്ക് രജിസ്ട്രര് ചെയ്യാം.ഞാന് ധൈര്യം പകര്ന്നു.
ങ്..ഹും രജിസ്റ്റര് മാര്യേജ് ...ലൈലയുടെ കൂടെ സമ്മതത്തിലാണ് ഈ കല്ല്യാണം നടക്കാന് പോകുന്നത്.
ഓഹോ അപ്പോള് അതാണു പ്രശ്നം..വഞ്ചന... പെണ്ണു കൂറു മാറി.ഇവനെക്കാള് നല്ലൊരു ഇട്ടിക്കണ്ടപ്പനെ കിട്ടിയപ്പോള് ലൈല പെണ്ണിന്റെ സ്വഭാവം കാണിച്ചു.
എന്നാല് പിന്നെ പോട്ടെടാ..അത്രേം ആത്മാര്ത്ഥത ഇല്ലാത്ത അവളേക്കാള് നല്ല ബന്ധം നിനക്കു വേറെ കിട്ടില്ലെ..നിന്റെ ഭാഗ്യം ..നീ രക്ഷപ്പെട്ടു..എന്നൊക്കെയുള്ള ആശ്വാസ വചനങ്ങള് ഞാന് ചൊരിഞ്ഞു.
അല്ല..അവള് പോയതൊന്നും അല്ലപ്രശ്നം..അവള്ക്ക് എന്നെ വേണ്ടെങ്കില് വേണ്ട.എന്റെ പതിനായിരം രൂപ അവളുടെ കയ്യില് ഉണ്ട്.അത് അവള് തിരിച്ചു തരുന്നില്ല..എനിക്കാ കാശ് കിട്ടണം .. കിട്ടിയേ പറ്റൂ..
മജ്നു ഇതു പറഞപ്പോള് ഞാന് ശരിക്കും അന്തം വിട്ടു. ഇത്രേം കാശ് നീ എന്തിനാണ് അവളെ ഏല്പ്പിച്ചത്..? എന്തെങ്കിലും രേഖ ഉണ്ടോ..? എന്നായി ഞാന്, മജ്നു പറഞ്ഞു ഭാവിയില് ഒന്നിച്ചു ജീവിതം തുടങ്ങാന് അവളെ ഏല്പ്പിച്ചതാണ് ഈ പണം.രേഖ യൊന്നും ഇല്ല. വീട്ടുകാര് സമ്മതിക്കാതെ വരുമ്പോള് ഒളിച്ചോടാന് തീരുമാനിച്ചാല് ഈ പതിനായിരം രൂപ ഒരു സഹായം ആയിത്തീരും എന്നൊക്കെ കരുതി ലൈലയെ ഏല്പ്പിച്ചു .ആ കാശ് ആണ് ലൈല ഇപ്പോള് മടക്കി ത്തരാതെ ഇരിക്കുന്നത്...ങ്..ഹും ഞാന് ആണാണെങ്കില് അവളുടെ കയ്യില് നിന്നും ഈ പണം ഞാന് വാങ്ങും. ഇതു വരെ എന്റെ മുന്നിലുണ്ടായിരുന്ന “കാതലന്“ മജ്നു പെട്ടന്ന് തന്നെ രോഷാകുലനായ “കാലന്“ മജ്നുവായി മാറി. ബില്ഡിംഗിന്റെ താഴെ കിടക്കുന്ന ജീപ്പ് ചൂണ്ടി മജ്നു തുടര്ന്നു..
..താഴെ ദാ..ജീപ്പു നില്ക്കുന്നത് കണ്ടോ. അതില് മുഴുവന് എന്റെ ആളുകള് ആണ്. ..ഞാന് നോക്കുമ്പോള് ഒരു ജീപ്പും അതില് മാഫിയാ ശശി, കനല്ക്കണ്ണന് ,ഭീമന് രഘു,അബുസലീം എന്നൊക്കെ വിളിക്കാവുന്ന കുറച്ചു പേരും. “ഞങ്ങളിപ്പോള് ലൈലയെ കെട്ടാന് പോകുന്ന അവനുണ്ടല്ലോ അവന്റെ വീട്ടിലെക്കു പോവുകയാണ്.അവിടെപ്പോയി പറയാല്ലോ ഭാവി വധു വിന്റെ സ്വഭാവ ഗുണം..അവന്റെ കയ്യില് നിന്നും വാങ്ങാം പതിനായിരം രൂപ. ഞാനതങ്ങു വാങ്ങുകേം ചെയ്യും.“
ഞാന് ആകെ വല്ലാത്ത അവസ്ഥയിലായി.എന്തൊക്കെയായാലും ഒരു പെണ് കുട്ടിയുടെ ജീവിതമാണ് ഇവര് തകര്ക്കാന് പോകുന്നത്. അറിയാതെയാണെങ്കിലും ഞാന് ഇതിനിടയില് പെട്ടു പോയി. എന്തിനാണാവൊ ഇപ്പോളിവര് ഇങ്ങോട്ട് കയറിവന്നത്..?
എനിക്കു ലൈലയെ പരിചയമുള്ളതു കൊണ്ട് ഒരു മദ്ധ്യസ്ഥശ്രമത്തിനാവുമോ..?
ലൈല യുടെ ഒരു ബന്ധു ഈ കമ്പ്യൂട്ടര് സെന്ററില് പഠിക്കുന്നുണ്ടത്രെ.(ഞാന് അപ്പോഴാണു അങ്ങനെ ഒരു കാര്യം അറിയുന്നത്). അയാളെയും എന്നേയും ഒരുമിച്ചു നിര്ത്തിയുള്ള ഒരു അവസാന വട്ട മദ്ധ്യസ്ഥശ്രമത്തിനാണ് അവര് ഇങ്ങോട്ട് കയറി വന്നിരിക്കുന്നത്. കാര്യങ്ങളു ടെ പോക്ക് എന്റെ സ്റ്റുഡന്റ് കൂടിയായ ലൈലയുടെ ബന്ധുവിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി. അയാള് ഫോണ് ചെയ്തു ലൈലയുടെ വീട്ടുകാരുമായി സംസാരിച്ചു. ആദ്യമൊക്കെ പൈസയുടെ കാര്യം അറിയില്ലെന്ന് വീട്ടുകാര് പറഞ്ഞെങ്കിലും (സത്യത്തില് വീട്ടുകാര്ക്ക് അറിയില്ലായിരുന്നു.)സംഭവം വഷളാകാന് പോകുന്നു എന്നറിഞ്ഞപ്പോള് എന്നോട് മജ്നുവിനെയും കൂട്ടി ഷൊര്ണ്ണൂരുള്ള വീട്ടില് എത്താന് പറഞ്ഞു.
ജീപ്പില് വന്ന മാഫിയാ ശശി, കനല് കണ്ണന്,ഭീമന് രഘു എന്നിവരെയെല്ലാം പറഞ്ഞയച്ച് ഞങ്ങള് ബൈക്കില് ഷൊര്ണ്ണൂരെ ലൈലയുടെ വീട്ടില് എത്തി.
ഒരു ഇടത്തരം കുടുംബം. വാര്ദ്ധക്യ പരാധീനതകള് ഉള്ള പിതാവു.ഒരു സാധു മനുഷ്യന്. 4 പെണ്മക്കളില് ഇളയവളാണ് ലൈല.വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്നത് ചേച്ചിമാരുടെ ഭര്ത്താക്കന്മാരാണ്.അവരാണ് ഇതുവരെയും മജ്നുവിന്റെ കാശിന്റെ പ്രശ്നം കൈകാര്യം ചെയ്തത് . അവരാണ് കാര്യങ്ങള് ഇത്രയും മോശമായ അവസ്ഥയില് എത്തിച്ചതും.
എന്നെ ആ അന്തരീക്ഷം ശ്വാസം മുട്ടിച്ചു.
ഒരു ചേച്ചിയുടെ ഭര്ത്താവ് പതിനായിരം രൂപ എന്നെ ഏല്പ്പിച്ചു.മജ്നു ഗേറ്റിനു പുറത്ത് നില്ക്കുകയാണ്.ഞാന് പതിനായിരം രൂപ എണ്ണി തിട്ടപ്പെടുത്തി, പുറത്തിറങ്ങി.അത്രയും നേരം നിന്നിട്ടും ലൈല ഒരിക്കല് പോലും പുറത്തേക്ക് വന്നില്ല. മഴ പെയ്യാന് തുടങ്ങി.പണം ഞാന് മജ്നുവിന് നല്കി.ബൈക്ക് സ്റ്റാര്ട്ട് ചെയ്ത് മഴയെ കാര്യമാക്കാതെ ഞങ്ങള് തിരിച്ചു. ചെറുതുരുത്തി പാലത്തിന്റെ മുകളില് എത്തിയപ്പോള് മഴയും കൂടിവന്നു.ഭാരതപ്പുഴയിലെ വെള്ളത്തിനു കലക്കവെള്ളത്തിന്റെ നിറം.നീരൊഴുക്കും കൂടീട്ടുണ്ട്.അതുവരെയും ഞാനും മജ്നുവും ഒന്നും സംസാരിച്ചില്ല. ഏതാണ്ട് പാലത്തിന്റെ പകുതി ദൂരം ആയപ്പോള് ബൈക്ക് സ്ലോ ചെയ്യാന് മജ്നു ആവശ്യപ്പെട്ടു. ഞാന് സ്ലോ ചെയ്തു.തന്റെ കയ്യിലുള്ള പതിനായിരം രൂപയുടെ കെട്ട് ശക്തിയോടെ ഭാരതപ്പുഴയിലെ ഒഴുക്കിലേക്ക് മജ്നു വലിച്ചെറിഞ്ഞു. ഒരു ഞെട്ടലോടെ നോക്കി നില്ക്കാന് മാത്രമെ എനിക്കു കഴിഞ്ഞുള്ളൂ. അല്പം മുമ്പുവരെ വല്ലാത്ത ഒരു വാശിയോടെ ഈ പണം വാങ്ങാന് പുറപ്പെട്ടു വന്നിട്ട് ഇപ്പോള് കടലാസ് വില പോലും കല്പ്പിക്കാതെ പുഴയിലേക്ക് ആ പണം വലിച്ചെറിഞ്ഞിരിക്കുന്നു.ഞാന് മജ്നു വിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
മഴ തകര്ത്തു പെയ്യുകയാണ്.
മഴ വെള്ളം മുഖത്ത് പടര്ന്നിറങ്ങിയതു കൊണ്ടാവാം അവന്റെ കണ്ണില് നിന്നും ഒഴുകിയ കണ്ണുനീര് എനിക്കു കാണാന് കഴിയാഞ്ഞത്.

ഒരു ഇലക്ഷന്‍ വീരഗാഥ

മെയിന്‍ റോഡില്‍ നിന്നു നോക്കിയാല്‍ നിറഞ്ഞു നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലാണോ കോളേജ്,അതോ കോളേജ് കെട്ടിടത്തിനു ചുറ്റും മരങ്ങള്‍ വട്ടത്തില്‍ നിരന്നു നില്‍ക്കുകയാണോ ഏന്ന സന്ദേഹം സ്വാഭാവികമായും ഉണ്ടാവും. കുട്ടികളേക്കാള്‍ കൂടുതല്‍ മരങ്ങള്‍ ഉള്ള ഈ ക്യാംപസ് പുണ്യം പകര്‍ന്ന നിരവധി വിദ്യാര്‍ത്ഥികളില്‍ ഒരാളായ എന്റെ കുറച്ചു ക്യാമ്പസ് ചിന്തകള്‍ ...

ഇരുളും വെളിച്ചവും പങ്കിട്ടെടുത്ത മെയിന്‍ ബ്ലോക്കിന്റെ വരാന്തയില്‍ കണ്ടുമുട്ടുന്നതും,ഇവിടെ പറയാന്‍ പോകുന്നതുമായ മുഖങ്ങള്‍ക്ക് യതാര്‍ത്ഥ പേര് നല്‍കാന്‍ അല്പം വൈക്ലബ്ബ്യം ഉണ്ട് എങ്കിലും ചില സുഹ്രുത്തുക്കളുടെ പേരു പറഞ്ഞേ പറ്റൂ.മറ്റു കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്ന് ചിലര്‍ക്കു മനസ്സിലാവും.അവിടെ ഒരു മുന്‍കൂര്‍ ജാമ്യം..”ഈ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോആയി...................”

അതോരു ഇലക്ഷന്‍കാലം..
ക്യാമ്പസിന്റെ ഓരോ മണ്‍ല്‍ത്തരിയും രാഷ്റ്റീയ ചൂടില്‍ ഉരുകി മറിയുന്നു.
നീണ്ട 12-13 വര്‍ഷങ്ങള്‍ക്കു ശേഷം കോളേജ് യൂണിയന്‍ ഭരണം തിരിച്ചു പിടിക്കാന്‍ കഴിയും എന്നവിശ്വാസത്തില്‍ എസ്.എഫ്.ഐ കഴിവിന്റെ പരമാവധി ശ്രമിക്കുന്നു. അതുവരെ അണിഞ്ഞിരുന്ന നീല ജീന്‍സിന്റെ അലസതയില്‍ നിന്നും മുക്തിനേടി കഞ്ഞി പിഴിഞ്ഞ ഖദറിന്റെ ദേശീയത യിലേക്ക് കെ.എസ്.യു ക്കാര്‍ കൂടുമാറി,കോളേജ് യൂണിയന്‍ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ കെ.എസ്.യു മറുപക്ഷത്തും ആഞ്ഞുപിടിക്കുന്നു. ഗ്ലാമറിന്റെ കാര്യത്തില്‍ എസ്.എഫ്.ഐ കുറച്ചു പുറകില്‍ ആയിപ്പോയി.സന്ദേശം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ശ്രീനിവാസന്റെ രൂപത്തോടു ഏറെ സാദ്രുശ്യം പുലര്‍ത്താന്‍ മത്സരിച്ചിരുന്നവരായിരുന്നു എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളില്‍ ഏറെയും.(ഞാനും മത്സരിച്ചിരുന്നു.)
ശുഭ്രപതാക പാറിക്കും എന്ന ഉറച്ച് തീരുമാനം നടപ്പാക്കാന്‍ എസ്.എഫ്.ഐ സൈദ്ധാന്തിക തലത്തില്‍ ഒരു അജണ്ട നടപ്പാക്കി. സ്റ്റുഡന്റ് എഡിറ്റര്‍ ,ഫൈനാര്‍ട്സ് സെക്രട്ടറി എന്നീ സ്ഥാനത്തേക്ക് ചോക്ലേറ്റ് സഖാക്കളെ രംഗത്ത് അവതരിപ്പിച്ചു. അത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട സ്റ്റുഡന്റ് എഡിറ്റര്‍ സ്ഥാനാര്‍ത്ഥിയാണ് ഈ കഥയിലെ നായകന്‍. അദ്ദേഹത്തെ നമുക്കു തല്‍ക്കാലം ശശി എന്നു വിളിക്കാം.
എസ്.എഫ്.ഐ യുടെ ശശി അശ്വമേധം ആരംഭിച്ചു. സ്ഥാനാര്‍ത്ഥിക്കുപ്പായം അണിയിച്ചു ഒന്നാം വട്ട പര്യടനത്തിനു അഴിച്ചുവിട്ടു. പയ്യന്‍സ് കൊള്ളാം തുടക്കം പാളിയില്ല ശരിക്കും വോട്ട് ഇരന്നു തുടങ്ങി. വൈകുന്നേരം ഇലക്ഷന്‍ കമ്മറ്റി കൂടിയപ്പോള്‍ ശശിയുടെ റിപ്പോര്‍ട്ടിംഗ് ..”അത്യാവശ്യം വോട്ട് വീഴും ,പക്ഷെ എതിര്‍ സ്ഥാനാര്‍ത്ഥി പ്രബലനാണ്.കെ.എസ്.യു സ്റ്റുഡന്റ് എഡിറ്റര്‍ ആയി അവതരിപ്പിച്ചിരിക്കുന്നത് ക്രിക്കറ്റ് ടീം ക്യപ്റ്റന്‍ ജോണിക്കുട്ടനെ ആണ്. സുമുഖന്‍,സുന്ദരന്‍,ക്ലീന്‍ഷേവ് എപ്പോഴും ഡെനിം ആഫ്റ്റര്‍ ഷേവിന്റെ സൌരഭ്യം പരത്തുന്ന കോമളന്‍,എങ്ങനെ കൂട്ടിയാലും കിഴിച്ചാലും മെലിഞ ഉടലില്‍ തൂങ്ങിയാടുന്ന വെളുത്ത ഷര്‍ട്ടണിഞ്ഞ് കൈമുട്ടു വരെ തെറുത്തു വക്കുന്ന ശശി യെക്കാള്‍ ഒരു പണത്തൂക്കം മുന്നിലാണ് ജോണിക്കുട്ടന്‍. പോരാത്തതിന് ശശി ബി.കോം ജോണിക്കുട്ടന്‍ ഫിസിക്സ്.ജോണിക്കുട്ടന്‍ എന്ന ന്യൂക്ലിയസിനു ചുറ്റും പെണ്‍കുട്ടികളുടെ ഒരു ഓര്‍ബിറ്റ് രൂപപ്പെട്ടു വരുന്ന സീനുകള്‍ ശശി യുടെ സ്വപ്നത്തില്‍ നിത്യ സന്ദര്‍ശകരായി. 2000 വിദ്യാര്‍ത്ഥികളെ സാക്ഷി നിര്‍ത്തി ജോണിക്കുട്ടന്‍ ശശി യുടെ മിഡില്‍ സ്റ്റമ്പ് നോക്കി ഫാസ്റ്റ് ബോള്‍ പറത്തുന്നതും ക്ലീന്‍ ബൌള്‍ഡ് ആകുന്നതും ശശി പിച്ചും പേയും പറയാന്‍ തുടങ്ങി. എന്തിനധികം ശശിയുടെ ആത്മവിശ്വാസത്തിന്റെ ബാലന്‍സ് ഷീറ്റില്‍ വിള്ളലുകള്‍ വീഴ്ത്തി ജോണിക്കുട്ടന്‍ കളിക്കളം നിറഞാടി.

ശശി യുടെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നറിയാതെ LC,AC,DC തലത്തിലുള്ള സഖാക്കള്‍ ചിന്തയിലാണ്ടു. ആശയപരമായ പ്രതിസന്ധി...
അപ്പോഴാണു എസ്.എഫ്.ഐ പാളയത്തില്‍ ഒരു കച്ചിത്തുരുമ്പ് വീണുകിട്ടിയതു.കെ.എസ്.യു സ്ത്ഥാനാര്‍ത്ഥി ജോണിക്കുട്ടന്‍ സെക്കന്റ്റ് ലാംഗ്വേജ് ആയി study ചെയ്യുന്നത് ഹിന്ദി ആണത്രെ ഹിന്ദി. രണ്ടാം ഭാഷ ആയിപ്പോലും മലയാളം എടുക്കാത്ത ജോണിക്കുട്ടി ആണോ സ്റ്റുഡന്റ് എഡിറ്റര്‍ ആകുന്നത്..? മലയാളത്തിലുള്ള മാഗസിന്‍ ഇറക്കുന്നത്..? ശശി യുടെ ക്യാമ്പയിന്‍ വിംഗ് സടകുടഞ്ഞെഴുന്നേറ്റു. ജോണിക്കുട്ടിക്കെതിരേ,അമ്മ മലയാളത്തെ തള്ളിപ്പറഞ്ഞ വര്‍ഗ്ഗശത്രുവിനെതിരെ എല്ലാക്ലാസുകളിലും എസ്.എഫ്.ഐ ആഞ്ഞടിച്ചു. ആ ആരോപണങ്ങളുടെ യോര്‍ക്കറില്‍ ജോണിക്കുട്ടി ഒന്നു തളര്‍ന്നു. ശശി യുടെ ചുണ്ടില്‍ പുഞ്ചിരി.ശശി പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയി.സെക്കന്റ്റ് ലാംഗ്വേജ് മലയാളം ആയില്ല എന്ന ഒറ്റകാരണത്താല്‍ ഗ്ലാമര്‍ താരം ജോണിക്കുട്ടി ഇലക്ഷനില്‍ ക്ലീന്‍ ബൌള്‍ഡ്...ജോണിക്കുട്ടി തോറ്റു.
ഇലക്ഷനു ശേഷം സത്യപ്രതിജ്ഞാ ചടങ്ങും കഴിഞ്ഞ് ഞാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ശിവനും ,ചീഫ് സ്റ്റുഡന്റ് എഡിറ്റര്‍ ശശിയും കൂടി കാന്റീനില്‍ ഇരുന്നു ഓരോ കടും കാപ്പി ഓര്‍ഡര്‍ ചെയ്തു ഇരിക്കുമ്പൊള്‍ ശശി വളരെ രഹസ്യമായി ഒരു കാര്യം ഞങ്ങളെ അറിയിച്ചു.
ശശിയുടെ സെക്കന്റ്റ് ലാംഗ്വേജും ഹിന്ദി ആയിരുന്നു.......

ഇന്ദുലേഖ

മാധവനെ കുറിച്ചു പറയുമ്പോള് ഇന്ദുലേഖയെ കുറിച്ചും പറയണം,ഒപ്പം ഇവര്കാരണം ഞാന് എന്നും ഓര്മ്മയില് സൂക്ഷിക്കുന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്റെ കാര്യവും പറയേണ്ടിവരും. സോണല് മത്സരങ്ങളിലെല്ലാം കോളേജ് ക്രിക്കറ്റ് ടീമും ,ഫുട്ബോള് ടീമും നല്ല ചില പ്രകടനങ്ങള് കാഴ്ചവച്ച് കോളെജിനു പേരും പെരുമയും ഉണ്ടാക്കുന്ന കാലമായിരുന്നു അതു.
നമ്മുടെ കഥാനായകന് മാധവന് ഫുട്ബോള് ടീം മെമ്പറായിരുന്നു. കശുമാവിന് മരങ്ങള് കാവല് നില്ക്കുന്ന,പുല്ലും ചരലും സമാസമം പങ്കിട്ടെടുത്ത കോളെജ് ഗ്രൌണ്ടില് മാധവന് ഫുട്ബോളു കൊണ്ട് കവിത രചിക്കുന്നത് മറ്റുവിദ്യാര്ത്ഥികളെപ്പോലെ ഞാനും ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്. എതിര് ടീം ഏതു കൊമ്പത്തെ ടീം ആയാലും മാധവന്റെ കാലില് നിന്നും പന്ത് റാഞ്ചിക്കൊണ്ട് പോകാന് കുറച്ചൊന്നുമല്ല പാടുപെടേണ്ടതു,അത്രമാത്രം മനോഹരമായിരുന്നു മാധവന്റെ ഡ്രിബ്ബിളിംഗ്. ഇങ്ങനെയൊക്കെ വീരശൂരപരാക്രമിയായ മാധവന് നെഞ്ചിടിപ്പോടെ നില്ക്കുന്നതു ഒരാള്ക്കു മുന്നില് മാത്രമാണ്. ഇന്ദുലേഖയുടെ മുന്നില്. കാരണം മാധവന്റെ ഒരു വണ്വെ പ്രണയം ആണ് ഇന്ദുലേഖ . ആകുട്ടി ക്യാമ്പസില് എത്തിയതുമുതല് മാധവന് പിന്നാലെ കൂടിയതാണ്. തന്റെ പ്രണയം നേരിട്ടു പറയാന് ധൈര്യം ഇല്ലാത്തതു കൊണ്ട് മാധവന് ദിവസവും ഇന്ദുലേഖയെ കാണുന്നു, ഒന്നു ചിരിക്കുന്നു,നടന്നകലുന്നു. ഇതായിരുന്നു ആ പ്രണയത്തിന്റെ ഒരു ലൈന്.
അങ്ങനെ ഇരിക്കെ ഒരു വെള്ളിയാഴ്ച ദിവസം കോളേജിലെ തന്നെ ക്രിക്കറ്റ് ടീമും ഫുട്ബോള് ടീമും തമ്മില് പരസ്പരം ഒരു ക്രിക്കറ്റ് മാച്ചു സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഭാഗമായാണ് ഇത്തരം മത്സരങ്ങള് ഉണ്ടാകുന്നത്. അന്ന് രാവിലെ മാധവനെ കണ്ടപ്പോള് മാധവന് ആദ്യം ചോദിച്ചത് “ അളിയാ നമ്മുടെ മാച്ച് കാണാന് എത്തില്ലേ..” എന്നാണ്.
അന്നു കോളേജ് യൂണിയന് മീറ്റിംഗ് ഉള്ള ദിവസമായതുകൊണ്ടാണ് മാധവന് ഇങ്ങനെ ചോദിച്ചത്.
വരും ,മീറ്റിംഗ് കഴിഞ്ഞാല് ഉടന് വരും.
മാധവന് ഇന്നു കളിക്കുന്നുണ്ടോ..? ഞാന് ചോദിച്ചു.
ഇല്ലളിയാ..ഞാന് രണ്ടാഴ്ച കഴിഞ്ഞാല് പൂന യ്ക്ക് പോകും.അച്ഛന്റെ ജോലി എനിക്കാകിട്ടിയത്. ഞാനിപ്പോള് ടീമില് ഇല്ല.
(മാധവന്റെ അച്ഛന് ആയിടെ ആണ് പൂനയില് ജോലിസ്ഥലത്തു വച്ച് മരണപ്പെട്ടത്.അച്ഛന് ജോലി ചെയ്തിരുന്ന കമ്പനി മാധവന് ആ ജോലി കൊടുത്തു).
മാധവന് ഒരു രഹസ്യം പറയുന്ന പോലെ എന്നോട് ചേര്ന്നുനിന്നു ഒരു കാര്യം കൂടി ആവശ്യപ്പെട്ടു. ഇപ്പോള് മാധവന്റെ ഒപ്പം ഇന്ദുലേഖയുടെ ക്ലാസ്സിലേക്കു ചെല്ലണം. അവനു വേണ്ടി ഒന്നു സംസാരിക്കണം. ഇത്തവണ യെങ്കിലും ഇന്ദുലേഖയെ എങ്ങനെയെങ്കിലും പറഞ്ഞ് സമ്മതിപ്പിക്കണം. ഇന്ദുലേഖയുടെ മനസ്സിന്റെ ഗോള് പോസ്റ്റിലേക്ക് മാധവന് പ്രണയത്തിന്റെ ഒരു ഗോള് അടിച്ചേ പറ്റൂ.
ക്രിക്കറ്റ് ടീമും ഫുട്ബോള് ടീമും തമ്മിലുള്ള മത്സരത്തിന്റെ പോസ്റ്റര് തൂങ്ങുന്ന വരാന്തയുടെ കനത്ത തൂണുകള്ക്കരികിലൂടെ ഞങ്ങള് ഇന്ദുലേഖയുടെ ക്ലാസ്സിലേക്ക് നടന്നു.
ഗ്രൌണ്ടിന്റെ അടുത്തായിട്ടാണ് ഇന്ദുലേഖയുടെ ക്ലാസ് റൂം. ഇന്ദുലേഖ ക്ലാസ്സില് ഉണ്ട്. ഒരു തുമ്പപ്പൂ പോലെ സുന്ദരിയാണു ഇന്ദുലേഖ. ചിരിക്കുമ്പോള് നല്ലചന്തം വിരിയുന്ന കുറുമ്പുള്ള മുഖം.
ഞങ്ങളെ കണ്ടതും ആ മുഖത്ത് നിലാവു പോലെചിരി പരന്നു. മാധവന് അവള്ക്കരികിലേക്ക് വന്നില്ല . ഞാന് അടുത്തു ചെന്നതും ഇന്ദുലേഖ ചോദിച്ചു.
ഇന്നത്തെ മാച്ചു കാണാന് വന്നതാണോ?. സഖാവിന്റെ കൂട്ടുകാരന്റെ ടീം ക്രിക്കറ്റ് ടീമുമായി കളിക്കുന്നത് കാണാന് നല്ല രസമാവും അല്ലേ..? ഇതെന്താ മാധവന് കളിക്കുന്നില്ലേ.ഇവിടെത്തന്നെ നില്ക്കുവാണല്ലോ..
ഇല്ല..മാധവന് കളിക്കുന്നില്ല. ഞാന് പറഞ്ഞു.
അതെന്താ കൂട്ടുകാരനു ക്രിക്കറ്റ് ടീമിനെ പേടിയാണോ..? ഇന്ദുലേഖ വീണ്ടും ചോദ്യമെറിഞ്ഞു.
അതല്ല അവന് ഇപ്പോള് ടീമില് ഇല്ല.ഒന്നു രണ്ടാഴ്ച കഴിഞ്ഞാല് അവന് പൂനയ്ക് ജോലികിട്ടി പോവുകയാണ്. അതിനു മുന്പ് ഇന്ദുലേഖയുടെ ഒരു മറുപടി മാധവനു വേണം. തമാശയ്ക്കുള്ള പ്രണയം അല്ല അവന് ഉദ്ദേശിക്കുന്നത്. ഞാന് നേരിട്ട് കാര്യത്തിലേക്ക് കടന്നു.
ഇന്ദുലേഖ മാധവന് നില്ക്കുന്നിടത്തേയ്ക്ക് ഒന്നു പാളിനോക്കി. പ്രണയം കാത്തു നില്ക്കുന്ന പന്തുകളിക്കാരന്റെ ഏകാന്തത അപ്പോള്ഞാനും കണ്ടു. മാധവന് പ്രതീക്ഷയോടെ നില്ക്കുന്നു. അത് കണ്ട് പുഞ്ചിരിയോടെ ഇന്ദുലേഖ എന്നോട് പറഞ്ഞു. “ഇന്നു മാധവനോട് കളിക്കാന് ഇറങ്ങാന് പറ.എന്നിട്ട് ആ ക്രിക്കറ്റ് ടീമിനെ മാധവന്റെ ഫുട്ബോള് ടീം തോല്പ്പിച്ചാല് ഈ ഇന്ദുലേഖ റിപ്ലെ തരും..“
മതി. ഞാന് പറഞ്ഞു.
പക്ഷെ അത് യെസ് എന്നു തന്നെ ആവണം.
ചിരിപ്പൂക്കള് വാരി വിതറി ഇന്ദുലേഖ തലയാട്ടി.
ഹാവൂ! ആശ്വാസത്തോടെ ഞാനെഴുന്നേറ്റു ചെന്ന് മാധവനോടു കാര്യം അവതരിപ്പിച്ചു. സംഗതി സിമ്പിള്. ഇന്നത്തെ ക്രിക്കറ്റ് മാച്ചിനു മാധവന് ഫുട്ബോള് ടീമിനൊപ്പം കളിക്കാന് ഇറങ്ങണം. മാധവന്റെ ടീം ജയിക്കണം.ജയിച്ചാല് ഇന്ദുലേഖ യുടെ കാര്യം ഓക്കെ. എനിക്കു നല്ല തമാശ തോന്നി. എന്നാല് അതിലെ ഹിമാലയന് ടാസ്ക് മാധവന് വിശദീകരിച്ചു, അപ്പോള് ആണ് എനിക്കു ഇന്ദുലേഖ വെച്ച കെണി മനസ്സിലായത്.
ജയം 99 ശതമാനവും ക്രിക്കറ്റ് ടീമിനൊപ്പം ആവും.
ക്രിക്കറ്റ് ടീമിനു സ്വന്തം പിച്ചില് ജയിക്കാന് കാരണങ്ങള് ഏറെയാണ്.

1. ക്രിക്കറ്റ് ടീം ദിവസവും പ്രാക്റ്റീസ് ചെയ്യുന്ന സ്ഥലം .
2. ബാറ്റ്സ്മാന് മാര്ക്ക് പരിചയമുള്ള പിച്ച്.
3. ബോളര്മാര്ക്ക് അവരുടെ ശക്തി കാണിച്ച് മിടുക്കു കാണിക്കാന് പറ്റിയ സ്ഥലം.

ഇതൊരു ഫുട്ബോള് മത്സരം ആയിരുന്നു എങ്കില് ഈ ഗ്രൌണ്ടില് ഏതൊക്കെ ഘടകങ്ങള് മാധവന്റെ ടീമിനു അനുകൂലം ആവുമായിരുന്നോ അതെല്ലാം തന്നെ ഇന്ന് ക്രിക്കറ്റ് ടീമിനു അനുകൂലമാണ് . എന്തായാലും ഇന്ദുലേഖക്കു വേണ്ടി, ഇന്ദുലേഖയുടെ പ്രണയത്തിനു വേണ്ടി മാധവന് കളിക്കാന് ഇറങ്ങി.
വെള്ള ടീ-ഷര്ട്ടും വെള്ള പാന്റും അണിഞ്ഞ് ക്രിക്കറ്റ് ടീം ലൈന് അപ്പായി. കരിംചുമപ്പ് നിറമുള്ള ജെഴ്സി അണിഞ്ഞ് ഫുട്ബോള് ടീമും ഇറങ്ങി. “ഫുട്ബോള് ടീം V/s ക്രിക്കറ്റ് ടീം“ എന്ന ചരിത്രപ്രധാനമായ ഒരു ക്രിക്കറ്റ് കളിക്കു സാക്ഷ്യം വഹിക്കാന് ഗ്രൌണ്ടിന്റെ ചുറ്റിലും വിദ്യാര്ത്ഥികള് തടിച്ചു കൂടി .ഇന്ദുലേഖയുടെ പ്രണയത്തിനും മാധവനും ഇടയില് ഒരു ക്രിക്കറ്റ് കളിമാത്രം.
ടോസ് ക്രിക്കറ്റ് ടീമിനു അനുകൂലം. ബാറ്റിംഗ് തിരഞ്ഞെടുത്ത ക്രിക്കറ്റ് റ്റീമിലെ ഓപ്പണര്മാരായി ജയനാരായണനും മജീദും ഇറങ്ങി. ഇന്നത്തെ കളിക്കു വേണ്ടി പ്രത്യേകിച്ചു ഗെയിം പ്ലാനൊന്നും ഇല്ലാതിരുന്ന ഫുട്ബോള് ടീം കയ്യില് കിട്ടിയ ഒരാളെ- സുന്ദരേശനെ ബോള് ചെയ്യാന് ഏല്പ്പിച്ചു.
ഒന്നാമത്തെ ഓവര് ഒന്നാമത്തെ ബോള്
സുന്ദരേശന് ഇടതു കയ്യില് ബോള് പിടിച്ചു ഒന്നു രണ്ട് ചാട്ടം ചാടി കുറച്ചു ദൂരം ഓടി, ഓട്ടത്തിനിടയില് ഇടതു കയ്യിലെ ബോള് വലതു കയ്യിലേക്കു മാറ്റി, വലതു കൈ തലക്കു മുകളില് ചുഴറ്റി ഒറ്റയേറ്. ബാറ്റിംഗ് പോയന്റിലെ ജയനാരായണന് അടിക്കാന് പാകത്തിന് ബോള് ഒന്നു കുത്തിപ്പൊങ്ങി. ജയനാരായണന് ബാറ്റു വീശി. രണ്ടു ഫീല്ഡര്മാരെ പറ്റിച്ചുകൊണ്ട് അതിര്ത്തി ലക്ഷ്യമാക്കി ആദ്യബോള് 4 റണ്സ് കുറിച്ചു. ആദ്യബോളില് തന്നെ കളിയുടെ ജാതകം തീരുമാനിക്കപ്പെട്ടപോലെ ക്രിക്കറ്റ് ടീം അംഗങ്ങള് ആര്പ്പുവിളിച്ചു. ക്യാപ്റ്റന് പ്രശാന്ത് സുന്ദരേശനെ വിളിച്ചു എന്തോ സ്വകാര്യം പറഞ്ഞു. സുന്ദരേശന്റെ രണ്ടാമത്തെ ബോള്. ഭാഗ്യം ജയനാരായണന് ഒന്നു തൊടാന് പോലും പറ്റിയില്ല, ബോള് ഒരു കുഞ്ഞിനെ പ്പോലെ വിക്കറ്റ് കീപ്പര് സമദിന്റെ കയ്യില് ഭദ്രം. അല്പം ആശ്വാസത്തോടെ അതിലേറെ അങ്കലാപ്പോടെ ഇന്ദുലേഖയുടെ ക്ലാസ്സ് റൂമിന്റെ ഭാഗത്തേക്ക് പാളിനോക്കുന്ന മാധവനെ ഞാന് കണ്ടു. ഫുട്ബോള് ടീമും ക്രിക്കറ്റ് ടീമും തമ്മിലുള്ള ക്രിക്കറ്റ് കളി പുരോഗമിക്കുന്നതിനിടയില് ഞാന് യൂണിയന് മീറ്റിംഗിനു പങ്കെടുക്കാന് തിരിച്ചുനടന്നു. മിക്കക്ലാസ് മുറികളും ഒഴിഞ്ഞു കിടന്നിരുന്നു. അപൂര്വ്വമായി വീണുകിട്ടിയ ക്രിക്കറ്റ് കളികാണാന് കുട്ടികള് ഗ്രൌണ്ടിനു ചുറ്റിലുമാണ്. ഞാന് ചിന്തിച്ചത് മാധവനെ കുറിച്ചാണ്. മാധവനു ഈ കളിയില് ടീമിനെ ജയിപ്പിച്ചേ പറ്റൂ, അല്ലെങ്കില് ഇന്ദുലേഖയെന്ന തുമ്പപ്പൂവിന്റെ മറുപടി “നൊ” എന്നായിരിക്കും.

യൂത്ത്ഫെസ്റ്റിവല് നടത്തിപ്പിനെ കുറിച്ചുള്ള കോളേജ് യൂണിയന് മീറ്റിംഗ് ആയതു കൊണ്ട് കുറച്ചധികം നീണ്ടു മീറ്റിംഗ് തീരുവാനായിട്ട് ,ഇതിനിടയില് ഗ്രൌണ്ടില് ഓവറുകളും,വിക്കറ്റുകളും അപ്പൂപ്പന് താടിപോലെ പറന്നു നടന്നു. ഫുട്ബോള് ടീമിന്റെ കനത്ത ആക്രമണത്തെ ഓപ്പണര് ജയനാരായണന് അതിജീവിച്ച് 20 ഓവറും ക്രീസില് നിലയുറപ്പിച്ചു. അവസാന സ്കോര് 125 റണ്സ്. 126 റണ്സിന്റെ വന്മതിലാണ് മാധവന്റെ ഫുട്ബോള് ടീം ഇന്ദുലേഖ ക്കുവേണ്ടി തകര്ത്തു തരിപ്പണമാക്കേണ്ടത്. ഞാന് ഗ്രൌണ്ടിനു ചുറ്റും നോക്കി. ധാരാളം കുട്ടികള് കളികാണാന് തടിച്ചു കൂടിയിട്ടുണ്ട്. ക്രിക്കറ്റ് ടീമിന്റെ “വെള്ള ആന്റ് വെള്ള“ പാന്റും ഷര്ട്ടും പോലെ വിളറി വെളുത്തിരിക്കുന്നു മാധവന്റെ മുഖം. തോല് വിയേക്കാള് ഏറെ അവനെ വിഷമിപ്പിക്കുന്നത് ഇനി ഇന്ദുലേഖയുടെ മുന്നില് ചെല്ലാന് പറ്റില്ലലോ എന്ന സങ്കടം ആയിരിക്കണം. ഇന്ദുലേഖ യെന്ന ആ പെണ്കുട്ടി ഇത്രയും വലിയ ഒരു പാരപണിയും എന്നു സ്വപ്നത്തില് പോലും കരുതിയില്ല.
ഫുട്ബോള് ടീമിന്റെ മറുപടി ബാറ്റിംഗ് അവസാന ഓവറുകളിലേക്ക് എത്തിതുടങ്ങിയിരുന്നു അപ്പോള്. ആവേശം പാരമ്മ്യത്തില് എത്തിച്ചു കൊണ്ടാണ് ആ സമയത്ത് ഇരു ടീമുകളുടേയും നില്പ്പ്. അത്ഭുതം സംഭവിക്കേണ്ടത് ഇനിയാണ്. ഫുട്ബോള് ടീം ക്രിക്കറ്റ് ടീമിനെ തിരെ 122 റണ്സ് എടുത്തു കഴിഞ്ഞു. ജയിക്കാന് വേണ്ടത് 4 റണ്സ് മാത്രം പക്ഷെ അവസാന ഓവറിലെ 4 പന്തുകള് കഴിഞ്ഞ് അഞ്ചാമത്തെ ബോള് ആയിരിക്കുന്നു. ക്രീസില് ബാറ്റുചെയ്യുന്നത് മാധവന്. മാധവനു ഇന്ദുലേഖയിലേക്കുള്ള ദൂരം ഒന്നുകില് ഒരു ഫോര് അല്ലെങ്കില് ഓരോബോളിനും രണ്ടു റണ്സ് വീതം. ബോളുമായി ജോണിക്കുട്ടി ദൂരെ നിന്നു ഓടിവന്ന് വലതു കൈ വായുവില് രണ്ടുമൂന്നാവര്ത്തി വട്ടത്തില് ചുഴറ്റി മിസൈല് തൊടുത്തു വിട്ടു. തിരമാല കരക്കടിയും മുന്പ് മുകളിലേക്കുയര്ന്ന് സ്റ്റില് ആയ പോലെ നൂറുകണക്കിനു തൊണ്ടകളില് നിന്നും ശബ്ദം പാതി പുറത്തുവന്നു..ഓ.....
ഒന്നും സംഭവിച്ചില്ല. മാധവന് ബാറ്റ് വീശിയെങ്കിലും സ്റ്റമ്പ്സിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില് ബോള് വിക്കറ്റ് കീപ്പറുടെ കയ്യില് ഒതുങ്ങി. ജോണിക്കുട്ടി നിരാശയോടെ തലയില് കൈ വച്ചു .എന്നാലും വിജയ പ്രതീക്ഷ യോടെ അവസാന ബോളിനു തയ്യാറെടുത്തു. മാധവന് ഇന്ദുലേഖയുടെ ക്ലാസ്സിനു നേരെ നോക്കുന്നതു ഞാന് മാത്രം കണ്ടു. ബോളുമായി ജോണിക്കുട്ടി നേരത്തെ ഓടിയ അത്രയും ദൂരം ഓടിയില്ല.പകരം 2-3 സ്റ്റെപ്സ് മാത്രം വച്ച്, ഇടതു കയ്യില് നിന്നും ബോള് വലതു കയ്യിലെ 3 വിരലുകള് കൊണ്ട് പിടിച്ച് തലക്കു മുകളിലൂടെ ചുഴറ്റി ഒറ്റയേറ്. ബോള് കറങ്ങി കറങ്ങി പിച്ചിന്റെ മദ്ധ്യത്തില് കുത്തി ഉയര്ന്നു. മാധവന് ഒന്നു രണ്ട് ചുവട് മുന്നോട്ടു നീങ്ങി വീശിയടിച്ചു. പന്തിനു അപ്പോള് ഒരു കിളിയുടെ രൂപം വന്നു.കവര് ഏരിയയില് ബൌണ്ടറിക്കു പുറത്ത് പന്തെന്ന ആ കിളി പറന്നിറങ്ങി. 4 റണ്സ് വലിപ്പമുള്ള മുട്ടയിട്ടു. വിജയത്തിന്റെ ഇത്രയും സുന്ദരമായ ഒരു മുഹൂര്ത്തം ഇതുവരെയും ആരും ആ ഗ്രൌണ്ടിനു നല്കിയിട്ടില്ല. മാധവന്റെ ടീം വിജയിച്ചു. ആര്പ്പുവിളികളോടെ ചുറ്റിലും കൂടിനിന്ന മാധവന്റെ ടീം ഗ്രൌണ്ടിലേക്ക് ഓടി ആര്ത്തു.
വിജയശില്പി മാധവന് അന്നേരം എന്റെ അടുക്കലേക്ക് ഓടിയെത്തുകയായിരുന്നു. അവിടെ നിന്നും നേരെ ഇന്ദുലേഖയുടെ ക്ലാസിലേക്ക് .എന്നാല് ഇന്ദുലേഖയുടെ ഇരിപ്പിടം ശൂന്യമായിരുന്നു. നിരാശയോടെ മാധവന് എന്റെ നേരെ നോക്കി. എന്നിട്ട് പതിഞ്ഞശബ്ദത്തില് പറഞ്ഞു “അവള് പോയി”..
അടുത്ത ദിവസം ശനിയാഴ്ച, കോളേജ് അവധി.ഇനി തിങ്കളാഴ്ച വരെ കാത്തിരിക്കണം. ഇന്ദുലേഖയെ കാണാന്. ഈ രണ്ടു അവധി ദിവസങ്ങളിലും മാധവന് കോളേജില് വന്നിരുന്നു എന്ന് കോളേജിനു പരിസരത്ത് സ്റ്റേഷനറി ക്കടനടത്തുന്ന ചന്ദ്രേട്ടന് പറഞ്ഞു. കോളേജ് ഗേറ്റിനു മുന്നില് വെറുതേ മണിക്കൂറുകളോളം കോളേജും നോക്കി ഇരുന്ന മാധവനെ ചന്ദ്രേട്ടന് ഇന്നും ഓര്ക്കുന്നുണ്ടാവാം. തിങ്കളാഴ്ച ഞങ്ങള് ഇന്ദുലേഖയെ കാത്ത്നിന്നു. പക്ഷെ ഇന്ദുലേഖ വന്നില്ല. ആ ആഴ്ച മുഴുവനും ആ കുട്ടി വന്നില്ല. ആഴ്ചയ്ക്കൊടുവില് മാധവന് എന്നോട് പോലും യാത്ര പറയാതെ പൂനയ്ക്ക് പോയി ജോലിയില് പ്രവേശിച്ചു.
എക്സാമടുത്ത സമയത്താണ് പിന്നീട് ഞാന് ഇന്ദുലേഖയെ കാണുന്നത്. അപ്പോഴാണ് അക്കാര്യം അറിഞ്ഞത്, അന്നത്തെ ക്രിക്കറ്റ് കളി നടന്ന ആഴ്ചയില് ഇന്ദുലേഖയുടെ എന്ഗേജുമെന്റായിരുന്നു. അതു കാരണമാണ് ആ കുട്ടി അന്നെല്ലാം ക്ലാസ്സില് വരാതിരുന്നത്. വിവാഹം ഉറപ്പിക്കാന് പോകുന്നു എന്നറിഞ്ഞിട്ടും എന്തിനാണ് മാധവനോട് കളി ജയിച്ചു വന്നാല് തന്റെ പ്രണയത്തിന്റെ മറുപടി “യെസ്” ആണെന്ന് ആ കുട്ടി പറഞ്ഞത് ..? കാരണം ഇന്നും അജ്ഞാതമാണ് . ഒരു പക്ഷെ കളിയില് മാധവന്റെ ടീം തോല്ക്കുമെന്ന് ഇന്ദുലേഖയും കരുതിയിരിക്കാം.
പിന്നീട് വര്ഷങ്ങള്ക്കിപ്പുറം മാധവനെ ഞാന് കാണുന്നത് ഈ ദുബായില് വച്ചാണ്. എങ്ങനെയോ എന്റെ അഡ്രസ്സ് തേടിപ്പിടിച്ചു ദുബായ് മീഡിയാസിറ്റിയില് അവന് വന്നു. കമ്പനി ആവശ്യത്തിനു ദുബായില് വന്നപ്പോള് ആണ് എന്നെ കാണാന് വന്നത്. അവന്റെ മിടുക്കു കൊണ്ട് ആ പൂനെ കമ്പനിയുടെ സിംഗപ്പൂര് ഒഫീസില് നല്ലൊരു പോസ്റ്റിലേക്കു മാറാന് മാധവനു കഴിഞ്ഞിരുന്നു.ഇന്ദുലേഖയെ കുറിച്ച് അവന് ഒന്നും ചോദിക്കുകയോ ഞാന് എന്തെങ്കിലും പറയുകയോ ഉണ്ടായില്ല. സൌഹ്രുദത്തിന്റെ നല്ലകുറേ നിമിഷങ്ങള് പങ്കുവെച്ച് അവന് പിരിയുമ്പോള് ഒരു കാര്യം മനസ്സിലായി അവനിപ്പോഴും കല്ല്യാണമൊന്നും കഴിക്കാതെ ഒറ്റത്തടി തന്നെയാണ് എന്ന്. മാധവന് പോയ ശേഷം ഞാന് ഇന്ദുലേഖയെ കുറിച്ചു ആലോചിച്ചു. ഇന്ദുലേഖ ഇപ്പോള് എവിടെയായിരിക്കും......
കുറച്ചു നാളുകള്ക്ക് ശേഷം ഞാന് നാട്ടിലെത്തിയ അവസരത്തിലായിരുന്നു വിനീത് എന്ന സുഹ്രുത്തിന്റെ കല്ല്യാണം. കല്ല്യാണത്തലേന്ന് വിനീതിന്റെ വീട്ടില് വന്നവരില് ഒരാളായി ഇന്ദുലേഖയെ ഞാന് കണ്ടു. നിലാവു പോലെ ചിരി പരത്തിയിരുന്ന പണ്ടത്തെ ഇന്ദുലേഖയെ ഞാന് കണ്ടില്ല പകരം ജീവിതത്തിലെ നിലാവു നഷ്ടപ്പെട്ട ഒരു ഇന്ദുലേഖയെയാണ് എനിക്കു കാണാന് സാധിച്ചത് . വിവാഹം കഴിഞ്ഞ് നാലു വര്ഷത്തിനു ശേഷം ഭര്ത്താവിന്റെ മരണം തളര്ത്തിയ ഇന്ദുലേഖ, കൈവിരലില് തൂങ്ങി ചിണുങ്ങുന്ന 3 വയസ്സു കാരനോട് എന്നെ ചൂണ്ടിപ്പറഞ്ഞു കൊടുത്തു “മോന് ഈ മാമനെ അറിയുമോ...അമ്മാടെ ഫ്രന്റാ..ഒരു ഹലോ എന്നു പറഞ്ഞേ മാമനോട്..” ഇത്തിരി നനവ് പരന്ന,കരിമഷി അന്യമായ ഇന്ദുവിന്റെ കണ്ണില് നോക്കാന് ഞാന് അശക്തനായിരുന്നു. പക്ഷെ കോളേജ് ഗ്രൌണ്ടില് ക്രിക്കറ്റ് കളിക്കുശേഷം മാധവനെ എടുത്തുയര്ത്താന് ആര്പ്പുവിളിയോടെ ഓടിയണഞ്ഞ നൂറു കണക്കിനു കൂട്ടുകാര് പെട്ടന്ന് നിശ്ശബ്ദരായി നിന്നത് ഞാന് അറിഞ്ഞു. ശബ്ദം തണുത്തുറഞ്ഞ് അവരെല്ലാം തന്നെ ആരുടെയൊക്കെ കണ്ണില് നിന്നാണാവോ ഇനി കണ്ണീരായി പുനര്ജ്ജനിക്കുക.സത്യത്തില് മോഹങ്ങളും വിധിയും തമ്മിലായിരുന്നു ആ ക്രിക്കറ്റ് മത്സരം. വിജയിച്ചത് ആരെന്നു തീരുമാനിക്കേണ്ടതു ഇനി തേര്ഡ് അമ്പയറാണ്.

സൂസന്‍ കഥ പറയുമ്പോള്‍


ഗെയ്റ്റ് കടന്നാല്‍ആദ്യം ചെന്നെത്തുക മെയിന്‍ബ്ലോക്ക് എന്ന് എഴുതിവച്ചിട്ടുള്ള കോളെജ് കെട്ടിടത്തിലാണ്. ആ കെട്ടിടത്തില്‍ തന്നെയാണ് മഹാന്മാരുടെ ചിരിയും ചിന്തകളും പുസ്തകരൂപത്തില്‍ചാഞ്ഞിരുന്നുറങ്ങുന്ന ലൈബ്രറി. ഈ ലൈബ്രറി യും കടന്ന് മുന്നോട്ട് നടന്നാല്‍പ്രീഡിഗ്രി ക്ലാസ് റൂം.അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍കോളേജ് ഓഫീസ്, ഒരു ചെറിയ കോണ്‍ഫറന്‍സ് ഹാള്‍എന്നിവയും ഉണ്ട് . കോളേജില്‍ വരുമ്പോഴെല്ലാം ലൈബ്രറിയുടെ മുന്നിലൂ ടെ വന്ന് വലത്തോട്ട് തിരിയാന്‍തുടങ്ങുമ്പോഴാണ് ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ എന്നെ ശക്തിയായി പിടിച്ചു വലിക്കാറ്. ആദ്യമെല്ലാം എനിക്കും അത്ഭുതം തോന്നിയിരുന്നു. ഈ പ്രത്യേക സ്ഥലമെത്തുമ്പോള്‍മാത്രം എന്തിനാണ് ഞാന്‍ആ പെണ്‍കുട്ടിയെ ഓര്‍ക്കുന്നത്..? അതും ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയെ..
ഇത്തിരിമുമ്പെ പെയ്തു തോര്‍ന്ന മഴ ബാക്കി നിര്‍ത്തിയ വെള്ളത്തുള്ളിള്‍ ഒരു ചെറുചില്ലയില്‍ നിന്നും ‍ഓ ര്‍ക്കാപുറത്ത് ശരീരത്തില്‍വീണു പൊള്ളുന്ന പോലെയായിരുന്നു ആ ഓര്‍മ്മകള്‍.

കോളേജ് മാ‍ഗസിനില്‍കഥ എഴുതിക്കൊട്ക്കാന്‍ ഒരു അവസരം വന്നപ്പോള്‍, അച്ചടിച്ചുകാണാനുള്ള ആവേശത്തില്‍ ഒരു കഥയായി മനസ്സില്‍ ഓടിവന്നത് “സൂസന്‍ “എന്നു ഞാന്‍ പേരിട്ടുവിളിച്ച ആ പെണ്‍കുട്ടിയായിരുന്നു.

" സൂസനു നേരെ തല കൊണ്ട് ഒരു ആംഗ്യം കാണിച്ച് ലാബിലെ അറ്റന്റര്‍ ‍മുരളി സീതാലക്ഷ്മി ടീച്ചറോട് പറഞ്ഞു. "പൂച്ചക്കണ്ണുള്ള ആ പെണ്‍കുട്ടിയെ ടീച്ചര്‍ശ്രദ്ധിച്ചോ..? പൂച്ചക്കണ്ണ് പെണ്‍കുട്ടികള്‍ക്ക് അത്രനല്ലതല്ല". "മുരളിയോടാരാ പറഞ്ഞത് ആ കുട്ടിക്കു പൂച്ചക്കണ്ണ് ആണെന്ന് ..? അത് നീലനിറത്തിലുള്ള കണ്ണാണ്. അപ്പോള്‍പ്രശ്നം മാറിയില്ലേ".

ടീച്ചറ് തമാശയോടെ ചിരിച്ചെങ്കിലും മുരളി പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിച്ചു. സൂസന്‍ആത്മഹത്യ ചെയ്തു."
(കഥ: പകല്‍ചിന്തകള്‍,വ്യാസ കോളേജ് മാഗസിന്‍ )


മരണത്തിലേക്ക് നടന്നു പോയ സൂസന്‍ ഒരു ദിവസം ലാബില്‍ വരുന്നതും ഡിസെക്ഷന്‍ ടേബിളില്‍ ഒരു തവളയെ കീറുന്നതും,സൂസനുമായി ലാബിലെ അറ്റന്റര്‍ മുരളിയേട്ടന്‍ സംസാരിക്കുന്നതുമായിരുന്നു അന്നത്തെ മാഗസിനിലെ കഥ. പാതി മുറിഞ്ഞുപോയ ഒരു നിലവിളി പോലെ സൂസന്റെ ഓര്‍മ്മകള്‍ ഇന്നും എന്നെ ചുറ്റിനില്‍ക്കുന്നു.
ഞാനുമായിട്ട് ഒരിക്കലും സംസാരിക്കുക പോലും ചെയ്യാത്ത പെണ്‍കുട്ടീ.. ഏതു സൌഹ്രുദമാണ് നീയെന്നില്‍ബാക്കി വച്ചത്.
ക്യാമ്പസില്‍എത്തിയപ്പൊഴെല്ലാം ലൈബ്രറിക്കരികില്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്ന അദ്രുശ്യമായ എന്തോ ഒന്ന് ഞാന്‍അനുഭവിക്കാറുണ്ട്. തൊട്ടടുത്ത് പൂത്തുലഞ്ഞ ചെമ്പകം പോലെ സൂസന്റെ മുഖം തെളിഞ്ഞുവരും.

* * * * * * * * * *
ഒരു ഇലക്ഷന്‍കാലം.

കെ.എസ്.യു നേതാവാ‍യ "മിസ്റ്റര്‍എക്സ്" ഞെട്ടിക്കുന്ന ഒരു ആവശ്യവുമായി എസ്.എഫ്.ഐ പാളയത്തില്‍വന്നു. മിസ്റ്റര്‍എക്സിനും മറ്റു കുറച്ചു പേര്‍ക്കും അവരുടെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് കെ.എസ്.യു കോളേജ് ഇലക്ഷനു മത്സരിക്കാന്‍ സീറ്റ് കൊടുത്തില്ല. അതു കൊണ്ട് അവര്‍ ‍“സേവ് കെ.എസ്.യു“ എന്ന പേരില്‍ റിബല്‍പ്രവര്‍ത്തനം നടത്താന്‍പോകുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ ഒരു നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തു കൊടുക്കണം. നോട്ടീസില്‍ഇപ്പോഴുള്ള നേത്രുനിരയെ കണക്കിനു ചീത്ത വിളിച്ചു കൊണ്ടുള്ള വാചകങ്ങളായിരുന്നു ഏറെയും. ഒരു കമ്പ്യൂട്ടര്‍പ്രിന്റ് എടുത്തു കൊടുത്താല്‍ ആ വര്‍ഷത്തെ ഇലക്ഷന്‍ ചിലപ്പോള്‍ ആകെ കലങ്ങും.എരുമപ്പെട്ടിയില്‍ നിന്നുള്ള ‍ഒരു ശിഹാബാണ് ചെയര്‍മാന് ‍സ്ഥാനാര്‍ത്ഥി അവനെയാണ് ഏറെ ചീത്തവിളിച്ചിരിക്കുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന സ്കീമില്‍ പ്പെടുത്തിയാണ് എക്സിന്റെ എസ്.എഫ്.ഐ ക്യാമ്പിലേക്കുള്ള ഈ വരവു. ‍എസ്.എഫ്.ഐ ഇലക്ഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ശിവപ്രസാദിനോട് ഞാന്‍ കാര്യം പറഞ്ഞു. പക്ഷെ ശിവന്‍ ആ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു. അത്തരം മോശം കളികളിലൂടെ എസ്.എഫ്.ഐ ക്ക് യൂണിയന്‍പിടിച്ചെടുക്കേണ്ട കാര്യം ഇല്ല എന്നും,എക്സ് ഈ ആവശ്യത്തിനു വന്നത് വേറെ ആരും അറിയില്ലെന്നും ഉറപ്പ് കൊടുത്തു. എക്സ് പോയിക്കഴിഞ്ഞപ്പോള്‍ ‍ഞാന്‍പറഞ്ഞു. നമ്മള്‍പ്രിന്റ് എടുത്തു കൊടുത്തില്ലെങ്കിലും,എക്സ് എവിടെ നിന്നെങ്കിലും പ്രിന്റ് എടുത്തുകൊണ്ട് വന്ന് ഈ നോട്ടീസ് കോളെജില്‍വിതറും. അത്രമാത്രം ദേഷ്യം ഉണ്ട് അവനു സീറ്റ് നിഷേധിച്ചതില്‍. ഉടനെ ഞങ്ങള്‍ ഒരു തീരുമാനത്തില് ‍എത്തി. ഇന്നു രാത്രി ക്യാമ്പസില്‍ ഒന്നു പോയി നോക്കാം “ മിസ്റ്റര്‍ എക്സ് “ കരിങ്കാലിപ്പണി ചെയ്തോ എന്നറിയാമല്ലോ.

രാത്രി ഏതാണ്ട് 12 മണിയോട് കൂടി വടക്കാഞ്ചേരിയില്‍നിന്നും ഞാനും ശിവനും ബൈക്കെടുത്ത് കോളേജിനടുത്തു എത്തി. കുറച്ചു ദൂരെ ബൈക്ക് നിറുത്തി. അടുത്തെങ്ങും ആരും ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷം മതില്‍ചാടി ഉള്ളില്‍കടന്നു. എന്നോട് ലൈബ്രറിക്കു സമീപം നില്‍ക്കാന്‍ പറഞ്ഞ് വാച്ച്മാന്‍ ‍സോമേട്ടന്‍ ‍ഉറക്കമായോ എന്നു നോക്കാന്‍ ശിവന്‍ കാന്റീനിന്റെ അടുത്തു സോമേട്ടന്‍താമസിക്കുന്ന മുറിക്കരികിലേക്ക് നീങ്ങി, ശിവന്‍ഇരുട്ടിലേക്ക് മറഞ്ഞു. കോളേജ് കെട്ടിടത്തിലെ റ്റ്യൂബ് ലൈറ്റിന്റെ വെളിച്ചം മുറ്റത്തെ മരങ്ങള്‍ക്കിടയില്‍ കാറ്റിനൊപ്പം ഒളിച്ചു കളിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടം ‍അകത്തേക്ക് കുറച്ചു പരന്നു വീഴുന്നുണ്ട്. വാച്ചില്‍നോക്കിയപ്പോല്‍സമയം 1 മണി ആവാന്‍പോകുന്നു. ലൈബ്രറിയുടെ അടുത്തുനിന്നു രണ്ട് മൂന്നു ചുവട് മുന്നിലേക്ക് വച്ചപ്പോള്‍ ഒരു ഐസ് ക്യൂബില്‍ചവിട്ടിയ ഞെട്ടലോടെ കാല് ഞാന്‍പിന്നിലേക്ക് വലിച്ചു. അവിടെ ആരോ നില്‍ക്കുന്നു.

സൂസന്‍.

കയ്യില്‍ഒരു പുസ്തകവുമായി സൂസന്‍ ലൈബ്രറിക്ക് സമീപം നില്‍ക്കുന്നു.

തണുപ്പു അരിച്ചരിച്ച് കയറി എന്റെ തലമുഴുവന്‍ തരിച്ചു.എനിക്ക് ഒന്നനങ്ങാന്‍പോലും പറ്റുന്നില്ല. ചുറ്റിലും ചെമ്പകക്കാടുകള്‍ പൂത്തുലഞ്ഞ പോലെ . വര്‍ഷങ്ങളായി മനസ്സില്‍ചേക്കേറിയ ഭീതി കൊണ്ടും ,രാത്രി ഒരു മണി നേരത്തെ ആ സാഹചര്യം കൊണ്ടും സൂസന്റെ സാന്നിദ്ധ്യം ശക്തമായി ഞാന്‍അറിഞ്ഞു .പേടിച്ച് വിറച്ചു പോയ ഞാന്‍ ഒരു കണക്കിന് ചുമരില്‍പിടിച്ചുനിന്നു. എനിക്കുറക്കെ കരയണം എന്നുണ്ട്. ശബ്ദം തൊണ്ടയില്‍കുടുങ്ങി..
ഞാന്‍സൂസനേയും സൂസന്‍എന്നേയും നോക്കി. സൂസന്‍ ഒന്നുചിരിച്ച പോലെ തോന്നി..?
..എനിക്ക് എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാവും മുമ്പ് സൂസന്‍എന്റെ നേരെ കൈ നീട്ടി....

ഇനി സോമേട്ടനെ നോക്കാന്‍ പോയ ശിവന്‍ പറഞ്ഞത്..

ശിവന്‍ തിരിച്ചു വന്നു നോക്കുമ്പോള്‍ ‍ലൈബ്രറി വാതിലിനരികില്‍ ‍ഞാന്‍വീണു കിടക്കുകയായിരുന്നു. ശിവന്‍ആകെ പേടിച്ചു പോയി. എന്നെ കുലുക്കി വിളിച്ചാണത്രെ ഉണര്‍ത്തിയത്. ഒരു പക്ഷെ ആ ചുമരില്‍ചാരി നിന്ന് ഞാന്‍ഉറങ്ങിയിട്ടുണ്ടാവാം. അതൊരു സ്വപ്നമാവാം .സൂസനെ അങ്ങനെയാണ് കണ്ടത് എന്ന് കരുതാനാണ് എനിക്ക് ഇന്നും ഇഷ്ടം...

ഒരു കാര്യം ഉറപ്പാണ് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും ഇതുവരെ ഞാന്‍ അറിയാത്ത ഒരു മഞ്ഞുകാലം പോലെ സൂസനെ കുറിച്ചുള്ള ഓര്‍മ്മകള്‍കടന്നുവരുന്നു.ചെമ്പകക്കാടുകള്‍ പൂത്തുലഞ്ഞ പോലെ ആ സാന്നിദ്ധ്യം ഞാന്‍ അറിയുന്നു. മരണത്തിലേക്ക് സ്വയം ഇറങ്ങും മുമ്പ് സൂസന്‍ ഒന്നു തിരിഞ്ഞു നോക്കിയിട്ടുണ്ടായിരിക്കാം.. സാഹോദര്യത്തിന്റെ ,സൌഹ്രുദത്തിന്റെ ഒരു പിന്‍വിളിക്കായി ..

N.S.S ക്യാമ്പിലെ തെഹല്‍ക്ക ഓപ്പറേഷന്‍


ഈ സംഭവം നടക്കുമ്പോള്‍ എന്നെ കൂടാതെ മറ്റു മൂന്നു പേരും കൂടി ഉണ്ടായിരുന്നു അവിടെ,അപ്പോള്‍ ഒരു ഗൂഡാലോചനയ്ക്ക് കളം ഒരുങ്ങുക യായിരുന്നു. വളരെ ചിന്തിച്ചു ഒരു “ഓപ്പറേഷന്‍ ഹൈഡ് “ അഥവാ ഒരു ഒളിച്ചു കളി ഓപ്പറേഷന്‍.
ഒന്നാമന്‍: ഇന്നു വൈകുന്നേരം 6 മണി ആകുമ്പോള്‍ കുട്ടികളെല്ലാം ഈ വരാന്തയില്‍ എത്തും.അപ്പോള്‍ പതിവു പോലെ (രണ്ടാമനെ ചൂണ്ടി) നീ കുശലം ചോദിക്കണം.
രണ്ടാമന്‍: ടാ..ആ‍ര്‍ക്കും സംശയം ഉണ്ടാവാതെ നോക്ക്ണം.
ഒന്നാമന്‍: സംശയം ഉണ്ടാവാന്‍ നിന്റെ മുഖത്തേക്ക് നോക്കിയാല്‍ മതി.ഇപ്പോള്‍ തന്നെ അറിയാന്‍ പറ്റും ഇന്ന് 6 മണിക്ക് എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടുണ്ട് എന്നു.
മൂന്നാമന്‍: അപ്പോ നമ്മള്‍ പ്ലാന്‍ ചെയ്തപോലെ സാറ് ആ നേരത്ത് ഫ്രീ ആയിരിക്കുമോ.
ഒന്നാമന്‍: അതൊക്കെ ഞാന്‍ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്.നിങ്ങള് ഒപ്പം നിന്നാല്‍ മതി.

രംഗം 1:
പകല്‍
വടക്കാഞ്ചേരിയില്‍ നിന്നും അത്രയൊന്നും അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന ഗ്രാമം “ആര്യമ്പാടം”
മഞ്ഞു വീഴുന്ന ഒരു ഡിസംബര്‍ മാസം..
നക്ഷത്രങ്ങള്‍ ഭൂമിയില്‍ തെളിയുന്ന ഡിസംബര്‍ മാസം
കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം (N.S.S)പത്ത് ദിവസത്തെ ക്യാമ്പ് നടത്തുന്ന ഡിസംബര്‍ മാസം.
ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതു ഇവിടെ ആണു,ഇവിടെ ആണു എന്നു ഓരോ വിദ്യാര്‍ത്ഥിയും പറഞ്ഞുപോകും.,അത്രമാത്രം ഹ്ര്യദ്യം ആണു ഈക്യാമ്പിലെ സൌഹ്രുദം..ഈ ക്യാമ്പ് ,ജീവിതത്തെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.
അങ്ങനെ യുള്ള ക്യാമ്പിലെ ഒരുപകല്‍ നേരം, എന്നെ സാക്ഷിയാക്കി ആര്യമ്പാടം സ്കൂളിലെ ഒരു ക്ലാസ്സ് മുറിയില്‍ വച്ചാണ് ഈ ഗൂഡാലോചന നടക്കുന്നത്.

സംഗതി നിസ്സാരം
പ്രോഗ്രാം ഓഫീസറായ (പ്രോഗ്രാം ഓഫീസര്‍ ആണ് 10 ദിവസത്തെ ക്യാമ്പിന്റെ എല്ലാം എല്ലാം.Law and order കാര്യത്തില്‍ അദ്ദേഹം പ്രിന്‍സിപ്പാളി നു തുല്യന്‍ ആണു.)ഞങ്ങളു ടെ പ്രിയപ്പെട്ട അദ്ധ്യാപകന് ക്യാമ്പിനെ കുറിച്ചുള്ള കുട്ടികളുടെ തുറന്ന അഭിപ്രായങ്ങള്‍ ലൈവായിട്ടു അറിയണം. അദ്ദേഹം അത്രമാത്രം ആത്മാര്‍ത്ഥമായി ഈ ക്യാമ്പില്‍ ഇടപെടുന്നുണ്ട് ,ക്യാമ്പിനെ സ്നേഹിക്കുന്നുണ്ട്.അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഇഷ്ടം നടപ്പാക്കാന്‍ മൂവര്‍ സംഘം ഈ ജോലി ഏറ്റെടുത്തു.
ആണ്‍കുട്ടികള്‍ സ്ക്കൂളില്‍ തന്നെ യാണ് താമസിക്കുന്നതു.പെണ്‍കുട്ടികള്‍ ഒരു അദ്ധ്യാപികയുടെ മേല്‍ നോട്ടത്തില്‍ സ്കൂളിനു പുറത്തെ ഒരു വീട്ടില്‍ ആണു താമസിക്കുന്നത്. സാറിനെ മുന്നില്‍ നിറുത്തി അഭിപ്രായം ചോദിച്ചാല്‍ ആരെങ്കിലും പറയു മോ ഉള്ളു തുറന്നൊരഭിപ്രായം. ക്യാമ്പ് തുടങ്ങുന്നതിന്റെ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് മുന്‍പാണ് കോളേജില്‍ യൂത്ത് ഫെസ്റ്റിവല്‍ 3 സ്റ്റേജുകളിലായി നടന്നത് .ബിനു.സി.ആര്‍ എന്ന വിദ്യാര്‍ത്ഥി വരച്ച മനോഹരങ്ങളായ ചിത്രങ്ങള്‍ ഓരോ സ്റ്റേജിനു മുന്നിലും വച്ചു സ്റ്റേജുകള്‍ക്ക് പേരു കൊടുത്തിരുന്നു.രാഗം,താനം,പല്ലവി.എന്നിങ്ങനെ. യൂത്തുഫെസ്റ്റിവല്‍കഴിഞ്ഞപ്പൊള്‍ ആ ചിത്രങ്ങളും പേരുകളും ഇളക്കി കൊണ്ടുവന്ന് ക്യാമ്പ് നടക്കുന്നിടത്തെ 2 കക്കൂസ് കള്‍ക്ക് രാഗം,താനം. എന്ന് പേരിട്ടു വിളിച്ച ഭാവനാസമ്പന്നരാണ് ക്യാമ്പംഗങ്ങള്‍. ഈ ജഗജില്ലികള്‍ക്കിടയില്‍ ആണ് മൂവര്‍ സംഘം “ഒളി ക്യാമറാലൈവ് ഷൊ “പദ്ധതി ഇട്ടിരിക്കുന്നത്.
പദ്ധതി പ്രകാരം ക്ലാസ് മുറികളിലെ കൂട്ടിയിട്ടിരിക്കുന്ന ബഞ്ചുകളിലൊന്നില്‍ സാറ് മൂടിപ്പുതച്ചു കിടക്കും.വരാന്തയിലൂടെ നടന്നു വരുന്ന വിദ്യാറ്ത്ഥികള്‍ മൂവര്‍ സംഘത്തിന്റെ ചിലന്തി വലയില്‍ കുടുങ്ങും.മൂവര്‍ സംഘ ചേട്ടന്‍മാരുടെ കുശലാന്വേഷണങ്ങള്‍ക്ക് മറുപടി പറയുന്നു.ചേട്ടന്മാരു ടെ ചോദ്യങ്ങള്‍ക്യാമ്പിലെ പ്രണയം ,പ്രതികാരം ,രാഷ്ട്രീയം,ഭക്ഷണം എന്നിങ്ങനെ വിവിധ മേഖലക ള്‍സ്പര്‍ശിക്കും.മൂടിപ്പുതച്ചു കിടക്കുന്ന ചതി അറിയാതെ പാവങ്ങള്‍ ഉള്ളുതുറക്കും. സാറിനെ ല്ലാം ലൈവായി കേള്‍ക്കാം..നേരോടെ..നിര്‍ഭയം..താല്‍ക്കാലികം..
പക്ഷെ മൂവര്‍സംഘം ഇതിനിടയില്‍ കൂടി ഒരു രാഷ്ട്രീയ കൊടുംചതി നടപ്പാക്കിയിരുന്നു.ക്യാമ്പിലെ ബെസ്റ്റ് പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ഒരു അംഗത്തിനെ N.S.S സെക്രട്ടറിയായി തെരഞ്ഞെടുക്കും.ഇതു വരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലീറ്റസ് എന്ന വിദ്യാര്‍ത്ഥിക്കാണ് സാദ്ധ്യത. ക്ലീറ്റസ് ആകട്ടെ മൂവര്‍സംഘത്തിന്റെ എതിര്‍ രാഷ്ട്രീയ ചേരിയിലെ പ്രമുഖന്‍ .അതു കൊണ്ട് ക്ലീറ്റസിനെ ഈ വരാന്തയില്‍ നിര്‍ത്തി ,മൂടിപ്പുതച്ചു കിടക്കുന്ന പ്രോഗ്രാം ഓഫീസര്‍ മുന്‍പാകെ ഇമേജ് സ്പോയില്‍ ചെയ്താല്‍ മൂവര്‍ സംഘത്തിന്റെ സ്വന്തം പാര്‍ടിയിലെ ബാലന്‍ എന്നവിദ്യാര്‍ത്ഥിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും.നാഷണല്‍ സര്‍വ്വീസ് സ്കീം സെക്രട്ടറി പദം സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ കോളേജ് യൂണിയന്‍ ഭരണം പിടിച്ചെടുക്കാം എന്ന് ഊണിലും ഉറക്കത്തിലും രാഷ്ട്രീയം മാത്രം സ്വപ്നം കാണുന്ന മൂവര്‍ സംഘത്തിനു ഒരു അബദ്ധ ധാരണ ഉണ്ടായിരുന്നു.
ഞാന്‍ ഇതറിഞപ്പോള്‍ ഞെട്ടിപ്പോയി.ക്ലീറ്റസ് ഒരു തുറന്ന പുസ്തകം ആണ് .ഇവരെന്തുചോദിച്ചാലും ചിലപ്പൊള്‍ ക്ലീറ്റസ് friendship ന്റെ പേരിലെന്തും പറയും.മൂവര്‍ സംഘം ചോദിക്കാന്‍ കരുതി വച്ചിരിക്കുന്ന ചോദ്യം തൊട്ടടുത്തദിവസം ക്യാമ്പില്‍ നടത്തുന്ന യോഗാക്ലാസിലെ ഇന്‍സ്ട്രക്റ്ററായ തരുണീ മണിയെ കുറിച്ചുമാണ്.എന്തും വേണമെങ്കിലും ക്ലീറ്റസ് പറയാം..
സാറിന്റെ രൂപത്തില്‍ മൂടിപ്പുതച്ചു കിടക്കുന്ന ദുരന്തം അറിയാതെ പല കുട്ടികളും പലതും പറഞ്ഞു...അങ്ങനെ വരാന്തയില്‍ ക്ലീറ്റസ് പ്രത്യക്ഷപ്പെട്ടു.മൂവര്‍ സംഘത്തിന്റെ ചുണ്ടുകളില്‍ കൊലച്ചിരി പരന്നു.ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ ക്ലീറ്റസ് വിചാരണ ചെയ്യപ്പെടാന്‍ പോകുന്നു.എന്റെ ഹാര്‍ട്ട് പെരുമ്പറകൊട്ടി.
ചോദ്യങ്ങള്‍ തുടങ്ങി..
ഒന്നാമന്‍: “അല്ല ക്ലീറ്റസേ..നാളെരാവിലെ യോഗാക്ലാസാണോ വച്ചിരിക്കുന്നതു.

ക്ലീറ്റസ്: അതെ.എന്തേ..

ഒന്നാമന്‍ :ഒന്നൂല്ല്യ ഞാന്‍ രാവിലെ പോകും.എന്താ പ്രോഗ്രാം എന്നറിയാനാ..ചോദിച്ചെ..
ക്ലീറ്റസ്: “അളിയാ പോകല്ലേ..ഒരു കിടിലന്‍ പെണ്ണുമ്പിള്ളയാ ഇന്‍സ്ട്രക്റ്ററായി വരുന്നത്..കിട്ടിയ ചാന്‍സ് കളയല്ലേ..“
തുടക്കം തന്നെ ക്ലീറ്റസ് ഫോമായി.
അടുത്ത രണ്ടു മൂന്നു ഡയലോഗുകളില്‍ ക്ലീറ്റസ് ശ്ലീലാശ്ലീലത്തിന്റെ പുലിക്കളി നടത്തും എന്നു എനിക്ക് മനസ്സിലായി.ഈ ചതി നടക്കാന്‍ പാടില്ല എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ച് ഈ പദ്ധതി പൊളിക്കാന്‍ തീരുമാനിച്ചു.
പക്ഷെ ദൈവം തിരക്കഥ മാറ്റി എഴുതി.
മൂവര്‍ സംഘത്തെയും എന്നെയും ഞെട്ടിച്ചുകൊണ്ട് അവിടെ മറ്റൊരു കഥാപാത്രത്തിന്റെ ക്രാഷ് ലാന്റിംഗ്. WITH DIALOGUE..
“അളിയാ ഞാന്‍ കുന്നംകുളത്തുപഠിക്കുമ്പോള്‍ അവിടെ കോളെജി ല് ഈ യോഗാ ചരക്ക് വന്നിരുന്നു..എന്റമ്മോ..എന്തൊരു സീനാ യിരുന്നു..“
ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ക്ലാ ക്ലാ..ക്ലി ക്ലീ.. ക്ലുക്ലൂ.. മുറ്റത്തദാ ബാലന്‍ . യോഗാ ഇന്‍സ്ട്രക്റ്ററായ ആ സ്ത്രീയെ കുറിച്ച് ബാലനവിടെ ഇക്കിളിക്കഥകളുടെ ഭാണ്ഡം കെട്ടഴിച്ചു.ഒന്നു കരയാന്‍ പോലും ആവാതെ മൂവര്‍ സംഘം തരിച്ചു നില്‍ക്കുകയാണ്. പേരില്‍ ബാലനാണെങ്കിലും ഇക്കാര്യത്തില്‍ ബാലനല്ല എന്ന് എല്ലാവരെയും മനസ്സിലാക്കും വിധത്തിലായിരുന്നു ബാലന്റെ പെര്‍ഫോമന്‍സ്.മൂടിപ്പുതച്ചു കിടക്കുന്ന സാറിനെ ഞാന്‍ ഒളികണ്ണിട്ടു നോക്കി.സാറ് ഒന്നു ദയനീയമായി ഒന്നു ഞെരുങ്ങിയോ..
തണുത്ത ഡിസംബര്‍ ആയിട്ടു കൂടി മൂവര്‍ സംഘം വിയര്‍ക്കുന്നുണ്ടായിരുന്നു.
ബാക്കിപത്രം..
• ക്യാമ്പിനു ശേഷം ബാലന് പട്ടാളത്തില്‍ ജോലികിട്ടി.പിന്നീട് ക്ലാസിനു വന്നിട്ടേ ഇല്ല.
• ചില സാങ്കേതിക കാരണങ്ങളാല്‍ യോഗാ ക്ലാസ് ഉണ്ടായില്ല.
• ക്ലീറ്റസ് മറ്റൊരു കേസില്‍ കോളെജില്‍ കുപ്രസിദ്ധനായി.
• മൂവര്‍ സംഘം ജീവിക്കാന്‍ വേണ്ടി ,അദ്ധ്യാപകനായും,മാധ്യമ പ്രവര്‍ത്തകനായും,സര്‍ക്കാര്‍ ജീവനക്കാരനായും വേഷം കെട്ടി.